Wednesday, April 25, 2018

ഒറ്റമൂലി

യുദ്ധത്തിലെന്ന പോലെ, നമ്മള്‍ എതിര്‍ ചേരിയിലുള്ളവരും പരസ്പരം കണ്ടുമുട്ടാന്‍ പാടില്ലാത്തവരും ആയിരിന്നിട്ട് കൂടി നാം കണ്ട് മുട്ടുകയും സൗഹൃദം പങ്കിടുകയും ചെയ്തു.
പറയുവാനേറെ ഉണ്ടായിരുന്നിട്ടും എവിടെയൊക്കെയോ വെച്ച് നമ്മുടെ വാക്കുകള്‍ മുറിയുകയും നിശബ്ദതയുടെ ആഴങ്ങളില്‍ അവ പൂണ്ട് കിടക്കുകയും ചെയ്തു. രഹസ്യാത്മകതയുടെ ഒരാവരണം കാര്‍മേഘം കണക്കെ എപ്പോഴും നമ്മില്‍ മൂടി കിടന്നു.

    എത്രയോ വര്‍ഷങ്ങളിലെ നീണ്ട ഒറ്റപ്പെടലുകള്‍ സമ്മാനിച്ച വേദനകള്‍  പരസ്പരം പങ്ക് വെച്ചാണ് ഇരു ധ്രുവങ്ങളിലായിരിന്നിട്ടും നമ്മള്‍ അടുത്തത്. എന്റെ മൂക്കിന്റെ തുമ്പത്തെ കോപത്തെ പോലും എത്ര പെട്ടന്നാണ് നിന്റെ ശാന്തത കീഴടക്കിയത്.

    നിന്റെ സൗഹൃദം വിലമതിക്കാനാവാത്ത ഒരു അപൂര്‍വ്വ നിധിയായിരുന്നു.  സ്നേഹം മാത്രം തിരികെ തരുന്ന അക്ഷയപാത്രമാണ് നീ. ആരും ഇഷ്ടപ്പെടുന്ന നിന്റെ സംസാരം. നിന്നോട് മിണ്ടാന്‍ നിമിഷങ്ങളെണ്ണി ഞാന്‍ കാത്തിരുന്നത് നീ പോലും അറിഞ്ഞിരുന്നില്ലല്ലോ.  ചെറിയ മോഹങ്ങള്‍ നെയ്ത് കൂട്ടിയ വലിയ മനസിന്റെ ഉടമയായിരുന്നല്ലോ പ്രിയപ്പെട്ടവളേ നീ. ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന നിന്റെ ഗുണങ്ങളില്‍ ഏറ്റവും കൂടുതല്‍ എന്നെ ആകര്‍ഷിച്ചതേതെന്ന് വേര്‍ തിരിച്ചെടുക്കാനാവാത്ത വിധം കെട്ട് പിണഞ്ഞ് കിടക്കുകയാണ്.
   
      ഒരിക്കല്‍, നിന്റെ  വിടര്‍ന്ന കണ്ണുകളുടെ ആഴങ്ങളില്‍ നീ ഒളിപ്പിച്ച് വെച്ച കണ്ണുനീര്‍ ഞാന്‍ കണ്ട അന്ന് മുതലാണ്‌ എന്നില്‍ പ്രണയത്തിന്റെ മഴവില്ല് വിരിഞ്ഞത്.  നനുത്ത പുഞ്ചിരിയാല്‍ നീ മറച്ച് വെച്ച സങ്കടക്കടലിന്റെ ഇരമ്പലുകള്‍ എന്റെ ഹൃദയത്തിലും നോവായി മാറുകയും നിന്നെ കൂടെ കൂട്ടണം എന്ന ചിന്തയ്ക്ക് മനസ്സില്‍ വേര് മുളയ്ക്കുകയും ചെയ്തു. പക്ഷെ, എന്റെ പ്രണയം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നീ നടിച്ചതെന്തിനാണ് ?

    നിന്റെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് നെറുകയില്‍ ചുംബിക്കാന്‍ ആഗ്രഹിച്ചപ്പോഴും നിന്റെ മാറത്തെ ഇളം ചൂടേറ്റ് മയങ്ങാന്‍ കൊതിച്ചപ്പോഴും ഏതോ നിസ്സഹായതയുടെ പേരില്‍ നീ കണ്ടില്ലെന്ന് നടിച്ചു.
    അതിര്‍വരമ്പുകള്‍ ഭേദിച്ച് തമ്മില്‍ അടുക്കുവാനാഗ്രഹിച്ചപ്പോഴും പല പരിമിതികളുടേയും ചങ്ങലക്കണ്ണികള്‍ കാലുകളില്‍ ബന്ധിക്കപ്പെട്ടിരുന്നു. അവ പൊട്ടിച്ച്, പുറത്ത് വരിക അത്ര എളുപ്പമായിരുന്നില്ല എന്ന തിരിച്ചറിവാണല്ലോ പുസ്തകത്തിലൊളിപ്പിച്ച മയില്‍‌പീലി പോലെ ആരുമറിയാതെ നമ്മുടെ അടുപ്പം സൂക്ഷിക്കാന്‍ നിര്‍ബന്ധമാക്കിയതും.  സദാചാര ബോധത്തിന്റെ കാപട്യം നിറഞ്ഞ ചിന്തകള്‍ എനിക്ക് ഉണ്ടായിരുന്നില്ലെങ്കില്‍ കൂടിയും മറ്റ് ചില ബന്ധങ്ങള്‍ തകരാതെ സൂക്ഷിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനായിരുന്നു.

    നിന്റെ വിളികള്‍ക്കായും മെസ്സെജുകള്‍ക്കായുമുള്ള കാത്തിരിപ്പുകള്‍ക്കിടയില്‍ ഞാനെന്നെ തന്നെ മറന്ന ഏതൊക്കെയോ നിമിഷങ്ങളിലാണ്, നിന്നിലേക്കെത്താനും നിന്നിലലിയാനും മനസ്സും ശരീരവും ഒരുപോലെ വെമ്പല്‍ കൊണ്ടത്. ഇന്ന്, നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ പോലും അനിര്‍വചനീയമായ ഒരു ആനന്ദത്തിന്റേയും ഉണര്‍വ്വിന്റേയും അനുഭൂതി എന്നിലാകെ നിറയുന്നു.

  ആലില വയറിന് താഴെ നിന്റെ ആരാമത്തില്‍ ആവോളം തേന്‍ നുകരുന്ന ശലഭമാകാനും നിന്‍ ചുഴിയിലോളങ്ങള്‍ സൃഷ്ടിച്ച് നിന്നെ വികാര പരവശയാക്കാനും എന്റെ മോഹങ്ങള്‍ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ കുതിച്ച് പാഞ്ഞു...
       പ്രണയത്തിന് തീ പിടിച്ച നിമിഷങ്ങള്‍...
    നിന്റെ ഓരോ അണുവിലും വിരുന്നിനെത്താന്‍ എന്റെ ചുംബനങ്ങളും ചുടു നിശ്വാസങ്ങളും വെമ്പല്‍ കൊണ്ടത്...
      ഒരു ലഹരി പോലെ നിന്നില്‍ പടര്‍ന്ന് കയറാന്‍ ഞാന്‍ ആഗ്രഹിച്ചത്...
    നിന്നിലേക്കെത്താന്‍ ഒരിക്കലും എനിക്കാകില്ല എന്ന് നീ പറഞ്ഞിട്ടും വേഴാമ്പലിനെ പോലെ ഞാന്‍ ഇന്നും കാത്തിരിക്കുന്നത്...
    പാതി വരച്ച ചിത്രത്തില്‍ മഷി പടര്‍ന്ന ചിത്രകാരന്‍റെ ക്യാന്‍വാസ് പോലെ ആകുമോ ഈ കാത്തിരിപ്പ് എന്നറിയില്ല. എങ്കിലും, കാത്തിരിക്കുന്നു, എന്നെന്നേയ്ക്കുമായി നഷ്ടപ്പെടും വരെ. അല്ലെങ്കില്‍ തന്നെ, അര്‍ത്ഥശൂന്യമായ ജീവിതത്തിലെ വിരസത മാറ്റാനുള്ള കാലത്തിന്‍റെ ഒറ്റമൂലി മാത്രമല്ലേ കാത്തിരിപ്പുകള്‍, അതല്ലാതെ മറ്റെന്താണ്...?

Tuesday, February 13, 2018

മഴയുടെ മണമുള്ള നഷ്ടങ്ങള്‍

സന്ധ്യ. മൂടിക്കെട്ടിയ ആകാശം. പെയ്തിറങ്ങാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍. കാറ്റിന് കനം വെച്ചു. എവിടെയോ ഉണക്ക ചില്ലകളൊടിയുന്ന ശബ്ദം. വാകപ്പൂക്കളും പൊഴിഞ്ഞ ഇലകളും അവര്‍ക്ക് മീതെ വന്നു വീണു.
    മഴയ്ക്ക് മുന്‍പേ പ്രണയം പെയ്ത ഒരുള്‍നാടന്‍ വഴിത്താരയിലൂടെ, അവളുടെ തണുത്ത കൈവിരലുകളില്‍ തെരുപ്പിടിപ്പിച്ച് മൂകമായി അയാള്‍ നടന്നു. ആദ്യമായാണ്‌ അവളുടെ കൈ പിടിച്ച് നടക്കുന്നത്. ആര്‍ദ്രമായ മനസ്സിലെ പ്രണയത്തെ തൊട്ടുടച്ച് ഇടയ്ക്കിടെ ഒരു നീറ്റലിന്റെ ഭാരം വിതുമ്പി വന്നു. അവര്‍ തമ്മില്‍ പ്രണയമായിരുന്നില്ല. അയാളുടെ പ്രണയത്തെ അവള്‍ എതിര്‍ത്തിരുന്നില്ല എന്ന് മാത്രം. ചിന്തകളിലെ, അക്ഷരക്കൂട്ടങ്ങളിലെ സാദൃശ്യങ്ങളാണ്‌ അവരെ തോഴരാക്കിയത്.
    നടന്ന്, നടന്ന് കാട്ടുകല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഒരു അര മതിലില്‍ അവര്‍ ഇരുന്നു; വൈകിയും കിതച്ചും വല്ലപ്പോഴും മാത്രമെത്തുന്ന സര്‍ക്കാര്‍ വണ്ടിയും കാത്ത്. അവളുടെ നീണ്ട മുഖം ഒരു കുമ്പിളിലെന്ന പോലെ തന്‍റെ കൈകളില്‍ കോരിയെടുത്തുമ്മ വെയ്ക്കാന്‍ അയാള്‍ക്ക് തോന്നി. തനിക്കതിനുള്ള ധൈര്യമില്ല എന്ന് അയാള്‍ക്ക് തന്നെ അറിയാമായിരുന്നു. അത് കൊണ്ട് തന്നെയായിരിക്കില്ലേ അയാളുടെ പ്രണയത്തെ എതിര്‍ക്കാതെ അവള്‍ അയാളോട് കൂട്ട് കൂടിയതും.
    ബസില്‍ ഒരുമിച്ചിരുന്ന് അവര്‍ ടൌണിലേക്ക് മടങ്ങി. അപ്പോഴേക്കും ഇരുള്‍ കനത്തിരുന്നു. ബസില്‍ തിരക്ക് നന്നേ കുറവായിരുന്നു. ഇടയ്ക്ക് മഴയൊന്ന് ചാറി.
    "ഇനിയെന്നാണ് ഇതുപോലൊരു യാത്ര.." അയാള്‍ തിരക്കി.
    "ഇനിയില്ല."
    "അതെന്താ...?"
    "അടുത്തയാഴ്ച അവര്‍ വരുമെന്ന് അമ്മച്ചി പറഞ്ഞു..."
    "ആര്.....?"
    "പെണ്ണ് കാണാന്‍..."
     അയാളുടെ ഉള്ളൊന്നാളി.  ഒന്നും മിണ്ടാന്‍ സാധിച്ചില്ല. എല്ലാ സൗഹൃദങ്ങളും സ്വന്തമാക്കാനുള്ളതല്ലല്ലോ എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ഒരു പാഴ്ശ്രമം നടത്തി. നെഞ്ചിലെ ഭാരം കൂടിക്കൂടി ഒരു ബലൂണ്‍ പോലെ പൊട്ടിത്തെറിക്കുമെന്ന് അയാള്‍ക്ക് തോന്നി. 
    ഹോസ്റ്റലിന് സമീപം വരെ അവളെ അനുഗമിച്ച ശേഷം ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി യാന്ത്രികമായി നടന്നു.  അടുത്ത ബസ് പിടിച്ചാല്‍ വെളുക്കും മുന്‍പേ നാട്ടിലെത്താം. മഴയുടെ മണമുള്ള രാത്രിയില്‍ ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ പെട്ട് പതിവ് നഷ്ടങ്ങളും പേറി അയാള്‍ യാത്ര തുടര്‍ന്നു....

Thursday, February 1, 2018

എന്റെ പ്രണയം

കാത്ത് സൂക്ഷിച്ചത് കള്ളന്‍ കൊണ്ട് പോയി;
കാണാതെ പോയത് കാക്ക കൊണ്ട് പോയി.

ഒറ്റമൂലി

യുദ്ധത്തിലെന്ന പോലെ, നമ്മള്‍ എതിര്‍ ചേരിയിലുള്ളവരും പരസ്പരം കണ്ടുമുട്ടാന്‍ പാടില്ലാത്തവരും ആയിരിന്നിട്ട് കൂടി നാം കണ്ട് മുട്ടുകയും സൗഹൃദം ...